കിളിക്കൂട്






കുസൃതിക്കാറ്റിൻ കയ്യിൽ

കാഞ്ചനക്കിളിക്കൂടു-

മെല്ലവേയൂയലാടു-

ന്നോമനക്കിളികളോ-

കൊഞ്ചുന്നു,ചിലക്കുന്നു,

കൂകുന്നു,മദം കൊണ്ട-

ങ്ങിളകിപ്പറക്കുന്നു,

ഇത്തിരിക്കൂട്ടിനുള്ളിൽ !



കൊച്ചു കൂടാണെന്നാലു-

മൊത്തിരിയിടമുണ്ടീ-

കുഞ്ഞിളം കിളികൾക്കൊ -

ന്നാവോളം പറക്കുവാൻ !

പൂമയിലാടുന്നുണ്ട്‌,

പൂങ്കുയിൽ പാടുന്നുണ്ട്‌,

ഓമനത്തത്ത കൊഞ്ചി-

ക്കിന്നാരം ചൊല്ലുന്നുണ്ട്‌,

കറുമ്പിക്കാക്കപ്പെണ്ണു-

കുശുമ്പു പറയുന്നു,

വണ്ണാത്തിക്കിളിപ്പെണ്ണു-

നാണിച്ചു ചിലക്കുന്നു,

മൈനകൾ കിളിത്തട്ടു -

കളിക്കുന്നുണ്ട്‌,കൊറ്റി-

പിന്നെയും തപസ്സിന്റെ-

യാഴത്തിൽ മുങ്ങുന്നുണ്ട്‌,

കഴുകൻ ചുവപ്പിച്ച-

കണ്ണുകൾ തുറുപ്പിച്ചു

തുളച്ചു നോക്കുന്നുണ്ട്‌,

കൂമൻ കുറുകുന്നുണ്ട്‌,

ഉപ്പും കൊണ്ടുപ്പൻ ചാടി-

വരുന്നുണ്ടാരോ "ചക്ക-

ക്കുപ്പുണ്ടോ"യെന്നു കളി-

യാക്കിച്ചോദിക്കുന്നുണ്ട്‌,

കറുമ്പിക്കാക്ക വീണ്ടും

സങ്കടം പറയുന്നു-

"എൻ മണിക്കൂട്ടിലാരും

കാണാതെ കള്ളക്കുയി-

ലൊളിച്ചു കേറി വീണ്ടും

മുട്ടയിട്ടെന്നേ കണ്ടോ !"

ഒരിടത്തെങ്ങാനൊട്ടൊ-

ന്നടങ്ങിയിരിക്കാതെ-

യോരോരോ പൂവിൻ കാതിൽ

കിന്നാരമോതിയോതി,

കാറ്റിന്റെ കൈ പിടിച്ചു

വള്ളിയിലൂഞ്ഞാലാടി,

തേൻകുരുവികളുമുണ്ടു-

ല്ലാസക്കുടുക്കകൾ !

സ്നേഹത്തിൻ കുരുവിക-

ളുമ്മ വയ്ക്കുന്നുണ്ടൊരു-

"മഞ്ഞിലെ പക്ഷി" സ്വപ്ന-

ങ്ങൾക്കടയിരിപ്പുണ്ട്‌,

ഏകമാം ചില്ലത്തുമ്പിൽ

വേഴാമ്പൽ മാത്രമെന്തേ-

തനിച്ചിരുന്നു കണ്ണീർ

പൊഴിച്ചു വിതുമ്പുന്നു?

ഇനിയും മഴ മേഘം

വിരുന്നു വന്നിട്ടില്ല,

വരണ്ട മനസ്സിന്റെ

ദാഹമണഞ്ഞിട്ടില്ല,

കണ്ണുനീർ കുടിച്ചവൾ

കാത്തു കാത്തിരിക്കുന്നു,

വരുമൊന്നെന്നാകിലും,

ഒന്നു വരാതെയിരിക്കില്ല....



കൂടിന്റെ കിളിവാതിൽ

ഞാനടച്ചിരിക്കുന്നു,

ആരാനും കിളിയൊച്ച-

യെങ്ങാനും കേട്ടെന്നാലോ?

" അയ്യയ്യേ ഞാനറിഞ്ഞേ...!"-

യെന്നെന്നെങ്ങാൻകള്ളച്ചിരി-

ചിരിച്ചു കളിയാക്കി-

ക്കവിളിൽ നുള്ളിയാലോ?



താഴിട്ടു കിളിവാതിൽ

പൂട്ടിയെൻവിരൽത്തുമ്പിൽ-

ചാവിയും ചുഴറ്റിക്കൊ-

ണ്ടൊന്നുമേയറിയാത്ത-

ഭാവത്തിൽ ഞാൻ നിൽക്കവേ,

കൈക്കുമ്പിൾ നിറയെപ്പൊ-

ന്നിലഞ്ഞിപ്പൂമണവും,

കുളിരും കൊണ്ടു വീണ്ടും,

കുസൃതിക്കാറ്റു പാടി വരുന്നു;

പാട്ടിന്നീണം എൻ-

കിളിക്കൂട്ടീൽ മെല്ലെ-

വസന്തം വിടർത്തുന്നു,

അരുമക്കുരുവികൾ

കൊഞ്ചൽ പൊഴിക്കുന്നെന്റെ-

യാകാശ നീലിമയിൽ

മഴവില്ലുയരുന്നു......

പീലികൾ നീർത്തി

മയിൽചുവടു വച്ചിടുന്നു,

ഇത്തിരിത്തേൻതുള്ളികൾ

മഴയായ്‌ പൊഴിയുന്നു.....

ഏതോ ചില്ലയിൽ മഴ-

കാത്തു കാത്തിരിക്കുന്ന-

പക്ഷിക്കു മനതാരിൽ

ഹർഷാരവങ്ങൾ വീണ്ടും....

ഏതേതോ തേൻമാവിന്റെ-

യേതേതൊ ചില്ലത്തുമ്പിൽ

മാന്തളിരുലയുന്നു,വീണ്ടും-

പൂങ്കുയിൽ പാടുന്നിതാ.......

9 comments:

Unknown said...

എഡിററിങ് കണ്ടുപിടിഛവനേ നമസ്കാരം
പക്ഷേ രാത്രി മഴഇതൊന്നും അറിഞില്ല്
എന്നുതോനുന്നു

ഫസല്‍ ബിനാലി.. said...

നീളമുള്ളയീ കുയില്‍ നാദമേറെ ഇഷ്ടപ്പെട്ടു...
ആശംസകള്‍..

Shooting star - ഷിഹാബ് said...

valuppam kurachaal bhangi koodumkettoaaa

Deepa Bijo Alexander said...

മറവൻജി ,താങ്കളുടെ blog വായിക്കുമ്പോൾ എനിക്കും ഇതേ അഭിപ്രായം തന്നെ തോന്നുന്നു....computer systems തമ്മിലുള്ള വ്യത്യാസം ആയിരിക്കാം...ആർക്കെങ്കിലും ഒരു പരിഹാരം നിർദ്ദേശിക്കാനുണ്ടോ ?

ഗോപക്‌ യു ആര്‍ said...

നല്ല കവിത ....
പക്ഷെ നീളം കുറക്കാമായിരുന്നു...

sv said...

പൂങ്കിയില്‍ പാട്ട് ഇഷ്ടായി...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

sv said...

പൂങ്കിയില്‍ പാട്ട് ഇഷ്ടായി...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Sojo Varughese said...

firefox 3 is a solution

Deepa Bijo Alexander said...

ഫസല്‍ ,ഗോപക്‌ യു ആര്‍, sv,
കവിത വായിച്ചതിലും ഇഷ്ടമായതിലും ഒരുപാട്‌ സന്തോഷം...!


ഷിഹാബ്,കാക്ക,
നന്ദി...!