നിദ്ര











എത്ര നാളൊളിച്ചു വയ്ക്കു-
മുള്ളിലെ ചുഴികളെന്നു-
തിരകള്‍ കൈമാറുന്നു-
കടലിന്‍റെ ചോദ്യം.

ഒലിച്ചു പോകാന്‍
കാത്തിരിക്കുന്നെന്ന്-
തിരക്കയ്യില്‍-
മറു വാക്കയക്കുന്നു കര.

കഥയേതുമറിയാതെ-
തീരത്തെയിരുളില്‍
നാളെയെന്ന സ്വപ്നം
പുതച്ചുറങ്ങുന്നു രാവ്.



വീണ്ടും



















ഒടുവിലത്തേതെന്ന്-
എഴുതി നിറുത്തിയതാണ്‌;

എന്നിട്ടും,
കാതോർക്കുന്ന
ഓരോ വഴിയൊച്ചയിലും
പിടഞ്ഞോടിത്തുറന്നു നോക്കുന്നു-
ഒഴിഞ്ഞൊരെഴുത്തു പെട്ടി.

കാണാതെയെങ്ങാൻ
കുരുങ്ങിക്കിടപ്പുണ്ടോ
വിളിയൊച്ചയെന്ന്-
മാറാല തൂത്തു നീക്കുന്നു.

കാളുന്നൊരു വയറ്‌
കുപ്പക്കൂനയിൽ
വറ്റു തിരയും പോലെ-
വായിച്ചു വായിച്ച്-
പിഞ്ഞിപ്പോയ കത്തുകളിൽ
മുഖം പൂഴ്ത്തുന്നു;
എഴുതിയ വിരലെന്ന്,
സ്നേഹിച്ച ഹൃദയമെന്ന്,
വരികളിൽ ചുണ്ടു ചേർക്കുന്നു.

എനിക്കറിയാം,
എനിക്കു നോവുന്നെന്ന്-
നിനക്കു നോവുമ്പോഴെല്ലം
ഇങ്ങനെയാവും നീയും.
നീയില്ലെന്നു ഞാനും
ഞാനില്ലെന്നു നീയും
എന്നാണിനി വിശ്വസിക്കുക!

കടലിരമ്പമൂർന്നു പോയൊ-
രുടഞ്ഞ ശംഖു പോലെ-
ജീർണ്ണിച്ചൊരെഴുത്തുപെട്ടി
ഒഴിയാത്ത ശീലം പോലെ-
വീണ്ടും തുറന്നടയ്ക്കുന്നു....