"സർക്കസ്‌ ......!"





എത്രയാണ്ടുകളുടെ-
മെയ്‌ വഴക്കമാണ്‌
കീഴ്‌ മേല്‍ നോക്കാത്ത-
മലക്കം മറിച്ചിലില്‍...!

നൂല്പാലങ്ങളിലൂടെ
അലസമായ്‌ നടക്കാം,
ചുടുതീ വിഴുങ്ങാം,
കോമാളിയാകാം,
കമ്പിയില്‍ കോര്‍ക്കപ്പെട്ട്‌-
ഞെട്ടില്ലാ പങ്കയാകാം,
വളയത്തിലൂടെയും
വളയമില്ലാതെയും
ഞെങ്ങി ഞെരുങ്ങി
നൂണ്ടു കടക്കാം....!

എങ്ങിനെ വീണാലും
നാലു കാലിലെന്ന്‌
മിഴിയും കണ്ണുകളേ!
ഓരോ തവണയും
വലിച്ചെറിയപ്പെടുമ്പോള്‍
ഉള്ളു ചതയുന്നത്‌
കണ്ണൊന്നിറുക്കി-
മറച്ചു കളയാന്‍
എന്നേ പഠിച്ചതാണ്‌....!

അഭ്യാസങ്ങള്‍ക്കൊടുവില്‍
കല്ലെടുത്തു ചിറകറ്റു പോയ-
തുമ്പിയെപ്പോല്‍ ചൂളിയിഴഞ്ഞു-
മുന്നില്‍ വന്നു കൈ നീട്ടുമ്പോള്‍-
കാലിയായ ഹൃദയം കാട്ടി
ഒഴിഞ്ഞ കൈ മലര്‍ത്തി
തലവെട്ടിച്ചു നിസ്സംഗരായി
തിരിഞ്ഞങ്ങു പൊയ്ക്കളയല്ലേ....!

പരമ്പരയായും,പാതിമെയ്യായും,
ഈറ്റില്ലമായും,ഊട്ടുപുരയായും
പലതായി പിളര്‍ന്നിട്ടും
ഒന്നായി ശേഷിക്കുന്ന-
കണ്‍കെട്ടു വിദ്യയ്ക്കും,
വേഷപ്പകര്‍ച്ചകള്‍ക്കും,
വിറ കൊള്ളുമാത്മാവിനെ -
മുള്‍ മുനയില്‍ കോര്‍ത്തു വച്ച്‌
ഹൃദയം പന്താടുന്ന
കസര്‍ത്തുകള്‍ക്കുമൊടുവില്‍
പ്രതീക്ഷിക്കുന്നുണ്ട്‌ ഞാനും
നിങ്ങളില്‍ നിന്നു ചിലതു്‌.....